തീവ്രവാദികള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കണം; ഹമാസിനെ നശിപ്പിക്കും; കളിയിലെ നിയമങ്ങള്‍ മാറി; ഗാസയിലെ ആക്രമണങ്ങള്‍ അമേരിക്കയുടെ സഹായത്തോടെയെന്ന് ഇസ്രയേല്‍

ഗാസയില്‍ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ യുഎസുമായി പൂര്‍ണമായി സഹകരിച്ചാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍. ഗാസയിലെ വ്യോമാക്രമണങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികള്‍ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ ഇസ്രയേല്‍ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മര്‍ദ്ദം അനിവാര്യമാണെന്നും അദേഹം വ്യക്തമാക്കി.

അതേസമയം, ബന്ദികളുടെ മോചനം സാധ്യമാക്കാന്‍ ഇസ്രയേലിന്റെ പക്കല്‍ ആക്രമണമേ വഴിയുണ്ടായിരുന്നുള്ളൂവെന്ന് വിദേശകാര്യമന്ത്രി ഗിദയോന്‍ സാര്‍ വ്യക്തമാക്കി. ഹമാസിന്റെ കൈയലലുള്ള 59 ബന്ദികളെയും മോചിപ്പിക്കുംവരെ ആക്രമണം തുടരുമെന്നും അദേഹം പറഞ്ഞു. കളിയിലെ നിയമങ്ങള്‍ മാറിയ വിവരം ഹമാസ് മനസിലാക്കണമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായ ആക്രമണം കീഴടങ്ങാന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമമാണിതെന്ന് ഹമാസ് പറയുന്നത്. ഗാസയിലെ മറ്റൊരു സായുധസംഘമായ ഇസ്ലാമിക് ജിഹാദിന്റെ വക്താവ് നജി അബു സൈഫും ഭാര്യയും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.