'ഇറാന് തിരിച്ചടി ഉടനെന്ന് ഇസ്രായേൽ'; ഐക്യദാർഢ്യമറിയിച്ച് ലോക രാഷ്ട്രങ്ങൾ, അപലപിച്ച് ഐക്യരാഷ്ട്രസഭ

ഇറാന്റെ ആക്രമണത്തിന് തിരിച്ചടി ഉടനെന്ന് ഇസ്രയേൽ. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം സംഘ‍ർഷത്തിന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ആ​ഗോള ശക്തികൾ രം​ഗത്തെത്തി. കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചിരുന്നു.

ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ഇസ്രയേലിലെ സാഹചര്യം വിലയിരുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ ഫോണിൽ സംസാരിച്ചു. ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത ചില ഡ്രോണുകൾ യുഎസ് സേന തകർത്തതായും റിപ്പോർട്ടുകളുണ്ട്.

ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രായേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ സ്‌കൂളുകളും അടച്ചിട്ടുണ്ട്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രായേല്‍ വ്യേമമേഖലയും വിമാനത്താവളവും അടച്ചു.

അതേസമയം ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ രം​ഗത്തെത്തി. ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ശത്രുത അവസാനിപ്പിക്കണമെന്നും രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സം​ഘർഷത്തെ അപലപിച്ച് കാനഡയും രം​ഗത്തെത്തി. യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗം വിളിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30ന് യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരും.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര പോകരുതെന്ന് ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവില്‍ ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാര്‍ അവിടത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവിടെയുള്ള ഇന്ത്യാക്കാർ തങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ നൽകണമെന്നും പുറത്തേക്കുള്ള യാത്രകള്‍ പരമാവധി കുറയ്ക്കണെമന്നും വിദേശകാര്യ മന്ത്രലായം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡ് ഓഫീസർമാർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇസ്രായേൽ-ഇറാൻ ബന്ധം വീണ്ടും രൂക്ഷമാവുകയായിരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു.