ഗാസയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ഇസ്രയേൽ- ഹമാസ് ധാരണ

യുദ്ധം താറുമാറാക്കിയ ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാൻ ഇസ്രയേൽ- ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് കൂടുതൽ അവശ്യ സാധനങ്ങൾ ഗാസയിലേക്ക് കടത്തിവിടാൻ ധാരണയായത്. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രികൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ. ബന്ദികൾക്കുള്ള മരുന്നുകളും ഇങ്ങനെയെത്തിക്കും.

132 ഇസ്രയേലികൾ ഹമാസിന്റെ ബന്ദികളായി ഇപ്പോഴും തുടരുന്നുണ്ട്. ഇരു പക്ഷത്തെയും ആക്രമണം നൂറ് ദിവസം പിന്നിട്ടപ്പോഴേക്കും ഗാസയിൽ മാത്രം 24000 പേ‍ർ കൊല്ലപ്പെടുകയും 60000 ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലുമേറെപ്പേർ ഗാസ വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. 85 ശതമാനം ഗാസ നിവാസുകൾക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നാണ് പലസ്തീന്റെ കണക്ക്.

ഒക്ടോബർ ഏഴിനാണ് ഇസ്രയേലിന്റെ അതിർത്തി കടന്ന് ഹമാസ് 240 ലേറെ പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ 132 പേരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.