ഇറാന്റെ യുദ്ധം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ല; ഈദ് സന്ദേശത്തില്‍ മൊജ്തബ ഖമനയി

അമേരിക്ക ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറാന്‍ മൂന്ന് യുദ്ധങ്ങള്‍ നേരിട്ടു. ഇറാന്‍ ആഗോള അഹങ്കാരത്തിന് എതിരെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആദ്യത്തെ സംഘര്‍ഷം ഉണ്ടായത്. ഈ സംഘര്‍ഷങ്ങളില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ ആയിരത്തോളം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഫെബ്രുവരി അവസാന വാരത്തില്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ രണ്ടാമത്തെ യുദ്ധമെന്ന് വിശേഷിപ്പിച്ച ഖമനയി ഇറാന്‍ ഇപ്പോള്‍ നേരിടുന്നത് മൂന്നാം യുദ്ധമാണെന്നും പറഞ്ഞു.

ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ശത്രുക്കളെ ഒളിച്ചുനിന്ന് ആക്രമിക്കില്ല. എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി തന്നെ തിരിച്ചടിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് യാതൊരു സംയമനവും പാലിക്കില്ലെന്നും ഖമനയി വ്യക്തമാക്കി.