ഹിജാബ് വിരുദ്ധസമരത്തില്‍ വനിതകളുടെ പേരാട്ട വിജയം; മതകാര്യ പൊലീസിനെ പിരിച്ച് വിട്ട് ഇറാന്‍; തല മറക്കലില്‍ നിയമ നിര്‍മാണം

ഇറാനില്‍ വനിതകള്‍ മുന്നിട്ടിറങ്ങി നയിച്ച ഹിജാബ് വിരുദ്ധസമരത്തിന് വിജയം. സമരത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിച്ചതോടെ ഭരണകൂടം മുട്ടുമടക്കി മതകാര്യ പൊലീസിനെ പിന്‍വലിച്ചു. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ഇറാന്‍ ഭരണാധികാരികള്‍ മതകാര്യ പൊലീസിനെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

രാജ്യത്തെ വിവിധ സര്‍വകലാല വിദ്യാര്‍ഥികളും സ്ത്രീകളുമാണ് ഹിജാബ് വിരുദ്ധസമരത്തിന് നേതൃത്വം നല്‍കി തെരുവില്‍ ഇറങ്ങിയത്. അമിനിയുടെ മരണം മര്‍ദനം മൂലമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളെ തുടര്‍ന്നാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. ആദ്യം ഇറാനിലും പിന്നീട് രാജ്യമാകെയും പ്രതിഷേധങ്ങള്‍ അലയടിച്ച് ഉയര്‍ന്നു. ഇതോടെ വന്‍ അന്താരാഷ്ട്ര സമ്മര്‍ദം ഇറാന്റെ മേല്‍ ഉണ്ടായി. തുടര്‍ന്നാണ് മത പൊലീസിന് പിന്‍വലിക്കേണ്ടി വന്നിട്ടുള്ളത്.

മതകാര്യ പൊലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിനു സ്ഥാനമില്ല. സ്ത്രീകള്‍ തല മറക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് പാര്‍ലമെന്റും ജുഡീഷ്യറിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ പറഞ്ഞിരുന്നു. അഹ്‌മദ് നജാന് ഇറാന്‍ പ്രസിഡന്റായിരുന്ന സമയത്താണ് മതകാര്യ പൊലീസ് സ്ഥാപിതമായത്. അതിനാണ് ഹിജാബ് പ്രക്ഷോഭത്തോടെ അന്ത്യം വന്നിരിക്കുന്നത്.

മെഹ്സ അമീനിയുടെ മരണത്തിനു ശേഷം ഇറാനില്‍ മതകാര്യ പോലീസിന്റെ സാന്നിധ്യം ഏറെക്കുറെ ഇല്ലാതായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് മതകാര്യ പോലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ‘അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന്’ ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപംനല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ് നടത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ മരിച്ച മഹ്സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാനെത്തിയവര്‍ക്കു നേരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. ഇതിനെതിരെ ഇറാനിലെ ഭൂരിപക്ഷം സ്ത്രീകളും മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞും രംഗത്തിറങ്ങിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിരിക്കുകയായിരുന്നു. അമിനിയുടെ കസ്റ്റഡി മരണത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 600ലേറെ ആളുകളെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്.