'ഞങ്ങൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇറാൻ അംഗീകരിച്ചു'; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാനെതിരെയുള്ള യുദ്ധം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഭാഗമായുള്ള ചർച്ചയിലാണ് രാജ്യങ്ങൾ. ഇപ്പോഴിതാ അമേരിക്ക മുന്നോട്ടുവെച്ച പതിനഞ്ച് നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ അംഗീകരിച്ചെന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കൂടാതെ ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതിന്റെ കൂടുതല്‍ സൂചനകളും പുറത്തുവന്നു. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന സൂചനയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കി. സംവാദവും നയതന്ത്രവും’ മാത്രമാണ് യുദ്ധ പ്രതിസന്ധിക്ക് പരിഹാരമെന്ന് മധ്യസ്ഥ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി.

ഇറാനെതിതെ യുഎസ് ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് അമേരിക്ക മുന്നോട്ട് വെച്ച പതിനഞ്ച് നിര്‍ദ്ദേശങ്ങളില്‍ മിക്കവയും ഇറാന്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങളിലും യുഎസ് സമ്മര്‍ദ്ദം ചെലുത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വളരെ നല്ല കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്നും പ്രധാന വിഷയങ്ങളില്‍ അര്‍ഥവത്തായ പുരോഗതിയുണ്ടെന്നും പ്രതിബദ്ധതയുടെ സൂചനയായി ഇറാന്‍ വലിയ അളവില്‍ എണ്ണയും നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.