യുഎസ് സഹായത്തോടെ ഇസ്രയേല്‍ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തിയതിനെതിരെ തിരിച്ചടിച്ച് ഇറാന്‍. ഇസ്രയേലിനു നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേലിന് നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രായേലിനു നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സ്ഥിരീകരിച്ചു.
യുഎസ്- ഇസ്രയേല്‍ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈന്‍, കുവൈത്ത്, അബുദാബി, റിയാദ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. യുഎഇ ലക്ഷ്യമാക്കി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയതായും, അവയില്‍ പലതും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായും റിപ്പോര്‍ട്ട്. അബുദാബിയിലെ ഒരു ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ഏഷ്യന്‍ വംശജനായ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്‌റൈനില്‍ അടിയന്തര സൈറണ്‍ മുഴങ്ങിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹ്‌റൈനില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തില്‍ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.
സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നിൽക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങൾ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.
Read more
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലഅലി ഖമനയിയുടെ ഓഫിസുകള്‍ക്ക് സമീപമാണ് ഇസ്രയേലിന്റെ ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ ഖമനയി ഓഫിസില്‍ ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്കു മാറ്റിയിട്ടുണ്ടെന്ന് ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്നു കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ പൊതുവേദികളില്‍ കണ്ടിട്ടില്ല. ഇറാന്റെ ആണവ പദ്ധതിയില്‍ ഒരു കരാറിലെത്താന്‍ സമ്മര്‍ദം ചെലുത്തുന്നതിനായി മേഖലയില്‍ വന്‍തോതില്‍ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും യുഎസ് വിന്യസിച്ചിരിക്കുന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നത്.







