എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഗള്‍ഫ് സര്‍വ്വീസുകള്‍ നിര്‍ത്തി; യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുഖ്യം

ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാനും ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി പ്രമുഖ വിമാനകമ്പനികള്‍. പശ്ചിമേഷ്യയിലേക്കും പശ്ചിമേഷ്യയില്‍ നിന്ന് തിരിച്ചുമുള്ള വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി ഇന്‍ഡിഗോ അറിയിച്ചു. ഖത്തര്‍ എയര്‍വേസ്, ടര്‍ക്കിഷ് എയര്‍ലൈനുകള്‍ സര്‍വീസുകള്‍ നേരത്തേ നിര്‍ത്തിവെച്ചിരുന്നു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നല്‍കുന്നുവെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സര്‍വീസുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്ന് രാത്രി 12 മണിവരെയാണ് നിര്‍ത്തലാക്കിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു. യാത്രക്കാര്‍ അവരുടെ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും ബന്ധപ്പെടാനുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും ഇറാഖും ഇസ്രയേലും വ്യോമപാതകള്‍ അടച്ചിരുന്നു. ഇതോടെ ഈ മേഖലയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.. തൊട്ടുപിന്നാലെയാണ് യുഎഇയും ഖത്തറും വ്യോമപാത അടയ്ക്കുന്നതായി അറിയിച്ചത്. വിമാനസര്‍വീസുകളുടെ തല്‍സ്ഥിതികളറിയാന്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.

Read more

ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. എല്ലാവരും ഷെല്‍ട്ടറുകളില്‍ തന്നെ തുടരണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ വഴി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോണ്‍: +972-54-7520711, ഇ-മെയില്‍: cons1.telaviv@mea.gov.in