കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ 21 വയസുകാരന്‍ കാര്‍ത്തിക് വാസുദേവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ടൗണിലെ ഷെര്‍ബോണ്‍ ടിടിസി സ്റ്റേഷനിലേക്കുള്ള ഗ്ലെന്‍ റോഡ് പ്രവേശന കവാടത്തില്‍ വച്ചാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെയാണ് യുവാവ് മരിച്ചതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

മോഷണ ശ്രമത്തിനിടെ പൊലീസും മോഷ്ടാക്കളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. സംഭവത്തില്‍ ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. സെനെക കോളജിലെ ഒന്നാം സെമസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് ജോലിക്ക് പോകുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്.

ജനുവരിയിലാണ് കാര്‍ത്തിക്ക് കാനഡയില്‍ എത്തിയത്. കാര്‍ത്തിക്കിന്റെ മരണത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഞെട്ടലും, ദുഃഖവും രേഖപ്പെടുത്തി. കുടുംബവുമായി സംസാരിക്കുന്നതായും, മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കൊലപാതകത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു.