അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാല്‍ പരിഹര്‍, ഇവരുടെ പത്ത് വയസുള്ള മകനും ആറ്വയസുള്ള മകളുമാണ് മരിച്ചത്. ന്യൂജേഴ്‌സിയിലെ പ്ലെയിന്‍സ്‌ബോറോയിലാണ് നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പൊലീസിന് വിവരം ലഭിച്ചത്. സോണാല്‍ പരിഹറിനെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിംഗ് ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം. മരണം സംഭവിച്ച സമയം ഇതുവരെയും വ്യക്തമല്ല. വീട്ടിലെത്തിയ ബന്ധുവാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മരണ കാരണം വ്യക്തമല്ല. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ദമ്പതികള്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ്. ഇന്ത്യക്കാര്‍ കൂടുതലായി താമസിച്ച് വരുന്ന പ്രദേശമാണിത്. കൊലപാതകം എന്ന നിലയിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.