'ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം, അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നില്ല'; വീണ്ടും ന്യായീകരിച്ച് ട്രംപ്

ഇന്ത്യയുടെ മേൽ അമേരിക്ക ചുമത്തിയ അധിക തീരുവയെ വീണ്ടും ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ അധിക തീരുവ ഏർപ്പെടുത്തിയിട്ടും അമേരിക്കയിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വിറ്റുപോകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ്. ഇന്ത്യ അമിത തീരുവ ഏര്‍പ്പെടുത്തുമ്പോഴും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ഇതേതുടര്‍ന്ന് അവര്‍ക്ക് ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങേണ്ടി വന്നെന്നും ട്രംപ് കുറ്റപ്പെടുത്തി.

അതിനിടെ ഇന്ത്യ യുഎസ് ബന്ധം പഴയപടിയാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചു. നവംബറോടെ ഉഭയകക്ഷി കരാര്‍ ഉണ്ടാക്കാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ വ്യപാര കരാറില്‍ അവസാനമായ ചര്‍ച്ച നടന്നത്. അടുത്ത ഘട്ട ചര്‍ച്ച ഓഗസ്റ്റ് 25ന് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും തീരുവ പ്രഖ്യാപനത്തോടെ നടന്നില്ല.

Read more