ദൈവനാമത്തില്‍ ആവശ്യപ്പെടുന്നു, ഈ കൂട്ടക്കുരുതി അവസാനിപ്പിക്കു: ഫ്രാന്‍സീസ് മാര്‍പ്പാപ്പ

ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദുരിതം അനുഭവിക്കുന്നവരുടെ നിലവിളി കേട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ചത്തെ ബലിയര്‍പ്പണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൈവത്തെ ഓര്‍ത്തെങ്കിലും ദുരിതം അനുഭവിക്കുന്നവരുടെ നിലവിളി കേള്‍ക്കുക. ബോംബ് ഇടുന്നതും ആക്രമണങ്ങളും നിര്‍ത്തുക. ദൈവനാമത്തില്‍ ആവശ്യപ്പെടുകയാണ്, ഈ കൂട്ടക്കുരുതി അവസാനിപ്പിക്കുക’ അദ്ദേഹം പറഞ്ഞു.

അതിനിടെ, ഉക്രൈനിലെ ലീവ് നഗരത്തില്‍ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 134 പേര്‍ക്കു പരുക്കേറ്റു. പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന യാവോറിവ് സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Read more

മരിയോപോളിലും റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്. മരിയോപോളിന്റെ കിഴക്കന്‍മേഖല റഷ്യ പിടിച്ചെടുത്തെന്നും ആക്രമണത്തില്‍ന്നും 1,500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആയിരക്കണക്കിന് പൗരന്‍മാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായാണ് വിവരം.