'ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല'; പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

ഇന്ത്യ-പാകിസ്താനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മുന്‍ പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞാണ് ട്രംപ് ഇന്നലെ പുതിയ പ്രസ്താവന നടത്തിയത്. ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്നില്ല, പക്ഷെ സംഘര്‍ഷം പരിഹരിക്കുന്നതില്‍ സഹായിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് അദേഹം അവകാശപ്പെട്ടു. ഖത്തറില്‍ യു.എസ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിലും യുഎന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യ തീരുമാനിച്ചു. ഭീകരസംഘടനകളെ നിര്‍ണയിക്കുന്ന 1267 ഉപരോധ സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ ഇന്ത്യന്‍ സംഘം കാണും. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകള്‍ ഈ സംഘത്തിന് മുന്നില്‍ സമര്‍പ്പിക്കും.

ഇതിനായി ഇന്ത്യന്‍ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡര്‍ പി ഹരീഷാകും യുഎന്‍ സുരക്ഷാ സമിതിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുക. യുഎന്‍ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടര്‍ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം തെളിവുകള്‍ ബോധ്യപ്പെടുത്തും.

അതിനിടെ യുഎന്‍ സെക്രട്ടറി ജനറലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സംസാരിച്ചു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. അന്റോണിയോ ഗുട്ടറസുമായി ഫോണില്‍ സംസാരിച്ച ഷഹബാസ് ഷെരീഫ് ചില ഉറപ്പുകള്‍ നല്‍കിയതായാണ് വിവരം. ഇന്ത്യ – പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ പാലിക്കുമെന്നതടക്കമുള്ള ഉറപ്പുകളാണ് ഗുട്ടറസിന് ഷഹബാസ് ഷെരീഫ് നല്‍കിയതെന്നാണ് വ്യക്തമാകുന്നത്.