ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

ശശി തരൂരിന്റെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളിലേക്ക് പര്യടനം നടത്തിയ സര്‍വകക്ഷി സംഘം തിരിച്ചെത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായാണ് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിച്ച് ലോക രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനായി പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിച്ചെന്ന അമേരിക്കയുടെ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിനും തരൂര്‍ മറുപടിനല്‍കി.

സ്‌കൂള്‍ കുട്ടികളുടെ വഴക്ക് പ്രിന്‍സിപ്പല്‍ ഇടപെട്ട് നിര്‍ത്തുന്നതുപോലെയല്ല ഇത്. പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇന്ത്യയും നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. അത് പാകിസ്താനെ യുഎസ് അറിയിച്ചിട്ടുണ്ടെങ്കില്‍ അഭിനന്ദനീയമെന്നും തരൂര്‍ പറഞ്ഞു. യാത്രയില്‍ മോദിസ്തുതി ഉണ്ടായെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താനൊരു ഭാരതീയനായി, ഭാരതത്തിന് വേണ്ടി സംസാരിക്കാന്‍ പോയി. അതായിരുന്നു എന്റെ കടമ. അത് പൂര്‍ത്തിയാക്കിയെന്നാണ് തന്റെ വിശ്വാസമെന്ന് തരൂര്‍ പറഞ്ഞു.