പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതിയായ വ്‌ളോഗറെ പങ്കെടുപ്പിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. ഹെഡ്മാസ്റ്റര്‍ ടിഎസ് പ്രദീപ് കുമാറിനെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. വ്‌ളോഗര്‍ കൂടിയായ പോക്‌സോ കേസ് പ്രതി മുകേഷ് എം നായരെ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവത്തിലാണ് ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി.

പോക്‌സോ കേസ് പ്രതിയായ മുകേഷ് എം നായരായിരുന്നു ഫോര്‍ട്ട് ഹൈസ്‌കൂളിലെ ചടങ്ങില്‍ മുഖ്യാതിഥി. സംഭവത്തില്‍ പ്രദീപ് കുമാറിന് വീഴ്ചപറ്റി എന്നാണ് റിപ്പോര്‍ട്ട്. പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് തെറ്റാണെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി മുന്‍പ് അറിയിച്ചിരുന്നു. ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപകന്‍ തന്നെ വന്ന് കണ്ടിരുന്നതായും പ്രഥമാദ്ധ്യാപകനും അദ്ധ്യാപകര്‍ക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്ന് പറഞ്ഞതായും അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

സ്‌കൂള്‍ മാനേജര്‍ നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഫോര്‍ട്ട് ഹൈസ്‌കൂകൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ സ്‌കൂളിലേക്കുള്‌ല പഠനോപകരണ വിതരണം നടത്തിയ ജെസിഐ എന്ന സംഘടനയാണ് പോക്‌സോകേസ് പ്രതിയും വ്‌ളോഗറുമായ മുകേഷ് എം നായരെ ക്ഷണിച്ചത്. കേസില്‍ ഉപാധികളോടെ ജാമ്യത്തില്‍ നില്‍ക്കവേയാണ് ഇയാള്‍ പരിപാടിയില്‍ പങ്കെടുത്തത്.