മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടക്കൊല; പാകിസ്ഥാനില്‍ ആറ് പേര്‍ക്ക് വധശിക്ഷ

മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്ഥാനില്‍ ആറുപേര്‍ക്ക് വധശിക്ഷ. ദൈവനിന്ദ നടത്തിയെന്നാരോപിച്ച് ആയിരുന്നു മര്‍ദ്ദനം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള തീവ്രവാദ വിരുദ്ധ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരടക്കം 72 പ്രതികള്‍ക്ക് രണ്ട് വര്‍ഷത്തെ കഠിന തടവും ശിക്ഷവിധിച്ചു.

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഒമ്പത് പേര്‍ രണ്ട് ലക്ഷം രൂപ വീതം പിഴയായി നല്‍കണം.ശ്രീലങ്കന്‍ പൗരന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായും നല്‍കണമെന്നും വിധിയില്‍ പറയുന്നു. എല്ലാവര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിയാല്‍കോട്ട് ജില്ലയിലായിരുന്നു സംഭവം. മതനിന്ദയാരോപിച്ച് തെഹ്രിക് ഇ- ലബ്ബൈയ്ക് പാര്‍ട്ടിയിലെ 800 പ്രവര്‍ത്തകര്‍ ചേര്‍ന്ന് വസ്ത്രനിര്‍മാണ ഫാക്ടറി ആക്രമിക്കുകയും ശ്രീലങ്കന്‍ പൗരനായ ജനറല്‍ മാനേജര്‍ പ്രിയന്ത കുമാരയെ കൊലപ്പെടുത്തുകയുമായിരുന്നു. കായിക വസ്ത്ര നിര്‍മ്മാതാക്കളായ രാജ്‌കോ ഇന്‍ഡസ്ട്രീസിലെ ജനറല്‍ മാനേജരായിരുന്നു പ്രിയന്ത കുമാര.

ഫാക്ടറിയിലെ ഇന്‍സ്‌പെക്ഷനിടെ ഇസ്ലാമിക വചനങ്ങളുള്ള തെഹ്രിക് ഇ- ലബ്ബൈയ്ക് പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞതാണ് കൊലപാതകത്തിന് കാരണം. ശ്രീലങ്കന്‍ പൗരനെ ഫാക്ടറിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ നൂറോളം പേരെ തെളിവുകള്‍ ഇല്ലെന്ന് കാണിച്ച് വെറുതെ വിടുകയായിരുന്നു.