സമാധാനമില്ലാതെ ഗാസ; വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേലിന്‍റെ ബോംബ് ആക്രമണം, 97 പേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ കരാർ ധാരണയായിട്ടും സമാധാനമില്ലാതെ ഗാസ. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ബോംബ് ആക്രമണം നടത്തി. ആക്രമണത്തിൽ 97 പേരോളം കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ്‌ ഇസ്രയേസിന്‍റെ ആക്രമണം. 80 തവണ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നുപറഞ്ഞ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. ഇതോടെ രണ്ടാം ഘട്ട സമാധാന കരാറും പ്രതിസന്ധിയിലായി.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ 20 ഇന പദ്ധതിയൂടെ വന്ന വെടിനിർത്തലും ചോദ്യം ചെയ്യപ്പെടുകയാണ്. സമാധാന കരാർ ലംഘിച്ച്‌ തെക്കൻ ഗാസയിൽ ഇതുവരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 97 പേ‍ർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഇന്നലെ മാത്രം 28 പേരാണ് കൊല്ലപ്പെട്ടത്. 230 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read more