ഇന്ധനക്ഷാമം രൂക്ഷം; പെട്രോള്‍ പമ്പുകളില്‍ സൈന്യത്തെ നിയോഗിച്ച് ശ്രീലങ്ക

കടുത്ത ഇന്ധന ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളില്‍ സൈന്യത്തെ വിന്യസിച്ച് ശ്രീലങ്ക. പെട്രോള്‍ പമ്പുകളില്‍ ജനങ്ങള്‍ തടിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി.

രാജ്യത്തെ ഒരു പമ്പില്‍ രണ്ട് സൈനികരെ വീതം നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ധന വിതരണം സുഗമമായി നടത്തുന്നതിന് വേണ്ടിയാണ് സൈന്യത്തെ പെട്രോള്‍ പമ്പുകളില്‍ നിയോഗിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സൈന്യത്തിന് ചുമതല നല്‍കിയിട്ടില്ലെന്നും ശ്രീലങ്കന്‍ സൈനിക പ്രതിനിധി അറിയിച്ചു.

മണ്ണെണ്ണ, പെട്രോള്‍, പാചകവാതകം എന്നിവയക്ക് ശ്രീലങ്കയില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇവയ്ക്ക വേണ്ടി പമ്പുകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. രാത്രിയാവോളം ക്യൂ നിന്നിട്ടും ഒന്നും ലഭിക്കാതെ വരുമ്പോള്‍ ആളുകള്‍ രോഷാകുലരാകുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ക്യൂവില്‍ നിന്ന് മൂന്ന് വയോധികര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു.

സ്വാതന്ത്രം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നു പോകുന്നത്. ഇന്ധന ക്ഷാമം, പണപ്പെരുപ്പം, വിദേശ കരുതല്‍ ധനശേഖരം താഴ്ന്നത് തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യ, ചൈന എന്നിവയടക്കമുള്ള രാജ്യങ്ങളോട് വായ്പാ സഹായം തേടിയിരിക്കുകയാണ് ലങ്കന്‍ സര്‍ക്കാര്‍.

ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തിനകത്തെ ചരക്കു ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ഉക്രൈന്‍ – റഷ്യ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും, കോവിഡിനെ തുടര്‍ന്ന വിനോദ സഞ്ചാര മേഖല മന്ദഗതിയിലായതും പ്രതിസന്ധിക്ക് കാരണമായി. 700 കോടി ഡോളറിലധികം വിദേശ കടവും ശ്രീലങ്കയ്ക്കുണ്ട് ഇതും പ്രതിസന്ധി രൂക്ഷമാക്കി.