എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന് 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. തന്റെ അയല്‍ രാജ്യമായ എറിത്രയയുമായി ഉണ്ടായിരുന്ന സംഘര്‍ഷം പരിഹരിച്ചതിനാണ് പുരസ്‌കാരം. 20 വര്‍ഷത്തെ വൈരം അവസാനിപ്പിച്ചാണ് അബി അഹമ്മദ് എറിത്രിയയുമായി അലി സമാധാന കരാര്‍ ഒപ്പിട്ടത്.

സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കും പ്രത്യേകിച്ച് അയല്‍രാജ്യമായ എറിത്രിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാനുള്ള നിര്‍ണായക നീക്കങ്ങളും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് ജൂറി അറിയിച്ചു.

2018 ഏപ്രിലില്‍ എത്യോപ്യന്‍ പ്രധാനമന്ത്രിയായതിനു ശേഷം,  ഈ 43 വയസുകാരന്‍ തന്റെ രാജ്യത്തിന്റെ സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരാനും അതിരുകള്‍ക്കപ്പുറത്ത് ചലനാത്മകതയെ പുനര്‍നിര്‍മ്മിക്കാനും കഴിവുള്ള നയങ്ങള്‍ ആക്രമണാത്മകമായി പിന്തുടര്‍ന്നു.

സത്യപ്രതിജ്ഞ ചെയ്ത് വെറും ആറു മാസത്തിനുള്ളില്‍, അബി, കടുത്ത ശത്രു എറിത്രിയയുമായി സമാധാനം പുനഃസ്ഥാപിച്ചു. വിമതരെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ഭരണകൂട ക്രൂരതയ്ക്ക് മാപ്പ് പറയുകയും ചെയ്തു. തന്റെ മുന്‍ഗാമികള്‍ “തീവ്രവാദികള്‍” എന്ന് മുദ്ര കുത്തപ്പെട്ട നാടുകടത്തപ്പെട്ട സംഘങ്ങളെ അബി രാജ്യത്തിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളും എതോപ്യന്‍ പ്രധാനമന്ത്രി പുരസ്‌കാരത്തിന് അര്‍ഹരാക്കി.

“ഒരൊറ്റയാളുടെ പ്രവൃത്തിയിലൂടെ മാത്രമല്ല സമാധാനം രൂപപ്പെടുന്നത്. അബി അഹമ്മദ് അലി സമാധാനത്തിനായുള്ള തന്റെ ഹസ്തം നീട്ടിയപ്പോള്‍ എറിത്രിയന്‍ പ്രസിഡന്റ് അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു; അങ്ങനെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാന്‍ പ്രയത്നിച്ചു”, എന്നാണ് നൊബേല്‍ സമിതി വിധിനിര്‍ണയത്തെ വിലയിരുത്തിയത്.

എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും നൊബേല്‍ സമാധാന പുരസ്‌കാര സമിതി പങ്കുവെച്ചു.

223 വ്യക്തികളും 78 സ്ഥാപനങ്ങളുമായി 301 പേരുകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് അവാര്‍ഡിന് പരിഗണിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ആബി അഹമ്മദിനെയാണ് ഒടുവില്‍ തിരഞ്ഞെടുത്തത്

ക്രിസ്ത്യന്‍ മാതാവിനും മുസ്ലിം പിതാവിനും ജനിച്ച അബി വളര്‍ന്നതു ബെഷാഷാ പട്ടണത്തിലായിരുന്നു. വെള്ളമോ വൈദ്യുതിയോ പോലുമില്ലാത്ത ദരിദ്രകുടുംബത്തില്‍ ജനിച്ച ജനിച്ച അബി പലപ്പോഴും തറയിലാണ് കിടന്നുറങ്ങിയിരുന്നത്. ഏഴാം ക്ലാസ്സ് വരെ വീട്ടില്‍ വൈദ്യുതിയെത്തിയിരുന്നില്ലെന്നും അടുത്ത നദിയില്‍ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നതെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അബി അഹമ്മദ് പങ്കുവെച്ചിരുന്നു.

ചെറുപ്രായത്തില്‍ തന്നെ റേഡിയോ ഓപ്പറേറ്റര്‍ ആയി സൈന്യത്തില്‍ പ്രവേശിച്ച അബി അഹമ്മദ് ലെഫ്റ്റനന്റ് കേണലായാണ് സൈന്യം വിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.