'വൈറസ് വന്നത് ചൈനയിലെ ലാബില്‍ നിന്നു തന്നെ'; തെളിവുകളുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

അമേരിക്കയില്‍ കോവിഡ് മരണങ്ങൾ വലിയ തോതില്‍ വർദ്ധിക്കുമ്പോഴും കൊറോണ വൈറസിന്‍റെ ഉത്ഭവം ചൈനയിലെ വുഹാനിലെ ലാബില്‍ നിന്ന് തന്നെയാണെന്ന് ആവർത്തിച്ച് അമേരിക്ക. ഇതിന് തെളിവുണ്ടെന്നും  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തായതെന്ന് പറഞ്ഞ മൈക്ക്, എന്നാല്‍ വൈറസ് ചൈന മന:പൂര്‍വ്വം പുറത്ത് വിട്ടതാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു  യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

കോവിഡ് -19 വൈറസ് മനുഷ്യനിർമ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന  ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നു.
എന്നാൽ വുഹാൻ ലബോറട്ടറിയിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്നതിന്  സുപ്രധാനമായ തെളിവുകൾ ഉണ്ട്-മൈക്ക് പോംപിയോ പറഞ്ഞു. വുഹാന്‍ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ പ്രസ്താവന തള്ളി ലോകാരോഗ്യ സംഘടന  രംഗത്ത് വന്നതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

വുഹാന്‍ വൈറോളജി ലാബില്‍ നിന്നു തന്നെയാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുണ്ട്,  വളരെ രഹസ്യാത്മകമായ വിവരമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ പറയാനാകില്ലന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ യുഎസ് ചാരന്മാരെ ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു.  എന്നാല്‍ കൊറോണ വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്നാണ്  ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മൈക്കൽ ആവർത്തിച്ച് വ്യക്തമാക്കിയത്.