ശത്രുവിന്റെ ശത്രു മിത്രം, പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പുതിയ തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; അഫ്ഗാനിസ്ഥാനുമായി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നു; അതിര്‍ത്തി കടന്നെത്തിയത് 160 ട്രക്കുകള്‍

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ ആയുധങ്ങളും സാങ്കേതിക വിദ്യയും നല്‍കി പിന്തുണച്ചത് തുര്‍ക്കിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തുര്‍ക്കിയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളില്‍ രാജ്യം കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഉത്പന്നങ്ങള്‍ ഇതോടകം രാജ്യത്തെ വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇതുകൂടാതെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനായി ഇന്ത്യ പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാനുമായി ശത്രുതയുള്ള രാജ്യങ്ങളെയും ഗ്രൂപ്പുകളെയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അഫ്ഗാന്‍ ഇന്ത്യയോട് അനുകൂല നിലപാടാണ് സ്വീകരിച്ച് വരുന്നത്. അതേസമയം അഫ്ഗാന്‍-പാകിസ്ഥാന്‍ സംഘര്‍ഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അഫ്ഗാന്‍ നിലപാടിനെ പരമാവധി ഉപയോഗിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. കഴിഞ്ഞ ദിവസം അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുക്താക്കിയുമായി ഇന്ത്യന്‍ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യയില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ അപലപിച്ച രാജ്യമാണ് അഫ്ഗാന്‍. എന്നാല്‍ ഒരു കാലത്ത് ഇന്ത്യയില്‍ പാകിസ്ഥാന്‍ നടത്തിയിരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക് സൈന്യം ഉപയോഗിച്ചിരുന്നത് അഫ്ഗാന്‍ ഗ്രൂപ്പുകളെ ആയിരുന്നു. എന്നാല്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ അടുത്തിടെ പാക്കിസ്ഥാന്‍ രാജ്യത്തു നിന്ന് പുറത്താക്കിയിരുന്നു. അഫ്ഗാന്‍ പിന്തുണയുള്ള ഭീകരവാദ സംഘങ്ങള്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ട് നിരന്തര ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അഫ്ഗാനുമായുള്ള വ്യാപാര ബന്ധം വിപുലീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം അട്ടാരി അതിര്‍ത്തിയിലൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 160 ട്രക്കുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. അഫ്ഗാനില്‍ നിന്നുള്ള ഡ്രൈ ഫ്രൂട്ട്‌സ്, നട്സ് എന്നിവയായിരുന്നു ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നത്. പാകിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.