സ്ത്രീപീഡന കേസിൽ ഡോണൾഡ് ട്രംപിന് തിരിച്ചടി;  അമ്പത് ലക്ഷം  ഡോളർ നഷ്ടപരിഹാരം നൽകണം

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി.  1996 ൽ എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച  കേസിൽ ട്രംപിനെ മാൻഹാട്ടനിലെ  ഫെഡറൽ കോടതിയാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.  ട്രംപിന്  50 ലക്ഷം  ഡോളർ നഷ്ട പരിഹാരവും കോടതി വിധിച്ചു.

1996 ൽ ഫിഫ്ത്ത് അവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമിൽ വച്ച് ഡൊണാൾഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതുവെന്നാണ് ജീൻ കാരളിന്റെ പരാതി.ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേല്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ജീന്‍ കരാളിനെ തനിക്കൊരു പരിചയവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു ട്രംപിന്‍റെ ആരോപണം.

“കോടതിവിധി  തനിക്ക് അപമാനമാണ് ,  ഈ സ്ത്രീ ആരാണെന്ന് എനിക്ക് തീർത്തും അറിയില്ല,” ഇ. ജീൻ കരോളിനെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് ക്രിമിനൽ എന്നതിലുപരി സിവിൽ കേസ് ആയതിനാൽ ഡോണൾഡ് ട്രംപിന്  ജയിൽ ശിക്ഷയ്ക്ക് സാധ്യതയില്ല.

അതേ സമയം സത്യം ജയിച്ചെന്ന് ജീന്‍ കരാൾ പ്രതികരിച്ചു. എല്ലെ മാസികയുടെ മുൻ ഉപദേശക കോളമിസ്റ്റായ കരോൾ ഒരു പ്രതിദിന ടോക്ക് ഷോയും അവതരിപ്പിച്ചിട്ടുണ്ട്. 2024 ല പ്രസിഡന്റ് ഇലക്ഷന് മുമ്പായി ഉയർന്നു വന്ന കേസ്  ട്രംപിന് തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും  വിലയിരുത്തപ്പെടുന്നു. ഡോണൾഡ് ട്രംപിനെതിരെ മുമ്പും ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.