ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു: ഡൊണാൾഡ് ട്രംപ്

ഇറാനിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടികളിലൂടെ മുന്നില്‍കണ്ട ലക്ഷ്യങ്ങളെല്ലാം നേടിയെടുത്ത് കഴിഞ്ഞുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് യുദ്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്.

‘ഇറാനിലെ ഭീകരവാദ അധികാരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടികളിലൂടെ ലക്ഷ്യം വെച്ച കാര്യങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണ്. ഇറാന്റെ മിസൈലുകളും ലോഞ്ചറുകളും അടക്കമുള്ള എല്ലാ ആയുധശേഖരവും തകര്‍ക്കുക, ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നിവയായിരുന്നു ചില ലക്ഷ്യങ്ങള്‍.

ഇറാന്‍ ഒരിക്കലും ആണവായുധ നിര്‍മാണത്തിന്റെ അരികില്‍ പോലും എത്തില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി എന്നെങ്കിലും മറിച്ച് സംഭവിക്കുകയാണെങ്കിലും അമേരിക്കയ്ക്ക് ആ നീക്കത്തെ അതിവേഗം തടയാനുമാകും. ഇസ്രയേല്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങി പശ്ചിമേഷ്യയിലെ നമ്മുടെ സഖ്യ രാജ്യങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ച രീതിയില്‍ സുരക്ഷ ഉറപ്പ് വരുത്താനായി.

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഉറപ്പ് വരുത്തണം. അമേരിക്ക ഈ കടലിടുക്ക് ഉപയോഗിക്കുന്നില്ല. മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കാം. ഇറാന്റെ ഭീഷണി അവസാനിച്ചാല്‍ പിന്നെ അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല. ആ രാജ്യങ്ങള്‍ക്ക് തന്നെ ചെയ്യാവുന്ന മിലിട്ടറി നടപടികളുടെ ആവശ്യമേ ഉണ്ടാകൂ,’ ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റില്‍ പറഞ്ഞു.