ജപ്പാനിൽ മരണ സംഖ്യ 62 ആയി; കൂടുതൽ തുടർചലനങ്ങൾക്ക് സാധ്യത, മുപ്പതിനായിരത്തോളം പേർ ക്യാമ്പുകളിൽ തുടരുന്നു

ജപ്പാനിൽ നാശം വിതച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്ത് ഉണ്ടായത്.

പിന്നാലെ പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാവുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു. ഭൂകമ്പത്തിൽ റോഡുകൾ വിണ്ടുകീറുകയും വൻതോതിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം 155 ഓളം തീവ്രത കുറഞ്ഞ തുടർചലനങ്ങൾ പ്രദേശത്ത് ഉണ്ടായത്. പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങൾ തീയിൽ നശിക്കുകയും വീടുകൾ തകരുകയും ചെയ്തു.

62 പേർ മരിച്ചതായും 22 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. 31,800ലധികം ആളുകൾ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സർക്കാർ ബുധനാഴ്ച രാവിലെ അടിയന്തര ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ചേരും. തകർന്ന കെട്ടിടങ്ങളിൽ എത്രപേർ കുടുങ്ങിയിട്ടെന്ന കാര്യം വ്യക്തമല്ല.

ഇഷികാവ പ്രിഫെക്ചറിൽ ഏകദേശം 34,000 വീടുകളിൽ ഇപ്പോഴും വൈദ്യുതി ഇല്ല. പല നഗരങ്ങളിലും കുടിവെള്ളം കിട്ടാതായി. ട്രെയിൻ സർവീസുകൾ മണിക്കൂറുകൾക്ക് ശേഷം പുനരാരംഭിച്ചിട്ടുണ്ട്. ജപ്പാനിൽ എല്ലാ വർഷവും നൂറുകണക്കിന് ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഭൂരിഭാഗവും കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കാറില്ല.