ഗാസയിൽ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 മരണം. ദുഗ്മുഷ് ഗോത്രത്തിലെ സായുധരായ അംഗങ്ങളുമായിട്ടാണ് ഹമാസ് സംഘർഷത്തിലേർപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗിക പിൻമാറ്റത്തിനിടയിലാണ് പുതിയ ആക്രമണം. സംഘർഷത്തിൽ തങ്ങളുടെ എട്ട് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഗ്മുഷ് ഗോത്രത്തിലെ 19 അംഗങ്ങളും കൊല്ലപ്പെട്ടു.
ഗാസ നഗരത്തിലെ ജോർദാനിയൻ ആശുപത്രിക്ക് സമീപമാണ് സംഭവം. മുഖംമൂടി ധരിച്ച ഹമാസ് ആയുധധാരികൾ ഗോത്ര പോരാളികളുമായി വെടിവയ്പ്പ് നടത്തിയതായാണ് റിപ്പോർട്ട്. തെക്കൻ ഗാസ സിറ്റിയിലെ തൽ അൽ-ഹവാ പരിസരത്ത്, ദുഗ്മുഷ് അംഗങ്ങൾ തമ്പടിച്ചിരുന്ന ഒരു പാർപ്പിട സമുച്ചയം ആക്രമിക്കാൻ 300ൽ അധികം വരുന്ന ഹമാസ് സേനാംഗങ്ങൾ നീങ്ങിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഗാസയിലെ ഏറ്റവും പ്രമുഖ ഗോത്രങ്ങളിലൊന്നായ ദുഗ്മുഷ് ദീർഘകാലമായി ഹമാസുമായി സംഘർഷത്തിലാണ്. ഈ ഗോത്രത്തിലെ അംഗങ്ങൾ മുൻപും പലതവണ ഹമാസുമായി ഏറ്റുമുട്ടിയിട്ടുണ്ട്. തങ്ങൾ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിരോധത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ഏതൊരു സായുധ പ്രവർത്തനവും കർശനമായി നേരിടുമെന്നും ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Read more
ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോയതോടെ ഗാസയിലെ പ്രദേശങ്ങളിൽ നിയന്ത്രണം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഹമാസ്. ഇസ്രായേലി ആക്രമണത്തിൽ അൽ-സബ്ര പരിസരത്തെ വീടുകൾ തകർന്നതിനെ തുടർന്നാണ് ദുഗ്മുഷ് ഗോത്രത്തിലുള്ളവർ മുൻപ് ജോർദാനിയൻ ആശുപത്രിയായി പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. അവിടെ ഹമാസിന് ഒരു പുതിയ താവളം സ്ഥാപിക്കുന്നതിനായി തങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്.







