കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്; ഗുഹാ വവ്വാലുകളിലെ വൈറസില്‍ ജനിതകമാറ്റം വരുത്തിയെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് സാർസ് കോവ് –2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം കണ്ടെത്തി. വെെറസ്  വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറന്‍സന്‍ എന്നിവരുടെ പഠനഫലം പറയുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പഠനം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണു പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നത്. വുഹാനിലെ ലാബിലെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചെടുത്തതാണ് കൊറോണ വൈറസ്. ചൈനയിലെ ഗുഹാ വവ്വാലുകളില്‍ കണ്ട വൈറസില്‍ ജനിതക മാറ്റം വരുത്തിയാണ് ഇവര്‍ ഇതു സാധിച്ചെടുത്തത്.

വവ്വാലുകളിൽ സാധാരണ കാണുന്ന വൈറസിൽ മുനകൾ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാർജുള്ള ഭാഗങ്ങളിൽ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും.

ഒരു നിരയിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാൻ സാദ്ധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാൽ കോവിഡ്–19ന്റെ കാര്യത്തിൽ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ വൈറസിലെ ജനിതകമാറ്റം സ്വാഭാവികമായി ഉണ്ടായതല്ലെന്നു വ്യക്തമാവുമെന്ന്, പഠനത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

കോവിഡ് വവ്വാലുകളില്‍ നിന്ന് ഉത്ഭവിച്ചതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു വര്‍ഷമായി ചൈന ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ തെളിവുകളുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ലോകമെങ്ങുമുള്ള അക്കദമിക്കുകളും പ്രധാന ജേണലുകളും ഇക്കാര്യം അവഗണിക്കുകയാണ്. വിവരങ്ങള്‍ ബോധപൂര്‍വം നശിപ്പിക്കുകയും ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്‌തെന്നു വ്യക്തമാണ്.

അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന ചില ചൈനീസ് ശാസ്ത്രജ്ഞരാണ് പുതിയ വൈറസിന്റെ സൃഷ്ടിക്ക് പിന്നിലുള്ളത്. വൈറസുകളെ ജനിതക എന്‍ജിനിറിയംഗിലൂടെ കൂടുതല്‍ മാരകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വുഹാനെ പ്രൊജക്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും പഠനം പറയുന്നു.

കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പുതിയ പഠനത്തിലേക്കു കടക്കുന്നതിനിടയിലാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വുഹാനില്‍ സന്ദര്‍ശനം നടത്തിയ ഡബ്ല്യുഎച്ചഒ സംഘം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പലരും ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല.