അഫ്ഗാനിസ്താനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനെ അംഗീകരിച്ച് ചൈന; നയതന്ത്ര പദവി നല്‍കി; നീക്കത്തെ സംശയത്തോടെ കണ്ട് ഇന്ത്യ

അഫ്ഗാനിസ്താനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന്‍ ഭരണകൂടത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി ചൈന. ഇതോടെ താലിബാന്‍ ഭരണകൂടത്തിന് ആദ്യ അംഗീകാരം നല്‍കുന്ന രാജ്യമായി ചൈന. അയല്‍ രാജ്യമെന്ന നിലയ്ക്ക് അഫ്ഗാനിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ലെന്ന് ചൈന വ്യക്തമാക്കി.

ബെയ്ജിങ്ങിലെ ചൈനീസ് പ്രതിനിധി ബിലാല്‍ കരീമിക്ക് അംബാസഡര്‍ പദവിയും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിനാണ് അറിയിച്ചത്. പാകിസ്താന്‍, റഷ്യ എന്നിവിടങ്ങളിലും അഫ്ഗാന്‍ എംബസി പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാനിസ്താനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന്‍ ഇന്ത്യ ഭക്ഷണവും മരുന്നും അടക്കമുള്ള സഹായങ്ങള്‍ എത്തിച്ചിരുന്നെങ്കിും അവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. താലിബാന്‍ സര്‍ക്കാരുമായി നിലവില്‍ ഇന്ത്യക്ക് നയതന്ത്രബന്ധമില്ല. എന്നാല്‍, ചൈനയുടെ ഈ നീക്കം ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

നേരത്തെ, ഇന്ത്യന്‍ ഉന്നതതല സംഘം അഫ്ഗാനിസ്താനില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാന്‍ ഇടക്കാല വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്തഖിയുമായി മുതിര്‍ന്ന നയതന്ത്രജഞന്‍ ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അഫ്ഗാനിലേക്ക് ജൂണില്‍ അയക്കുന്നത്.

ഇന്ത്യ-അഫ്ഗാന്‍ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നിവയാണ് ചര്‍ച്ചയായതെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖാഹര്‍ ബല്‍ഖി അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കമെന്നാണ് സന്ദര്‍ശനത്തെ താലിബാന്‍ വിശേഷിപ്പിച്ചത്.