കോവിഡ് പശ്ചാത്തലത്തിൽ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

കൊറോണ വെെറസിൻറെ പശ്ചാത്തലത്തിൽ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ലോകത്ത് ഭക്ഷണം കിട്ടാതെ വലയുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ്‌ പ്രോഗ്രാം പ്രവചിക്കുന്നത്.

ലോകത്ത് ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവരുടെ എണ്ണം ഈ സമയത്ത് ഇരട്ടിയാവും. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം പതിമൂന്നര കോടിയിൽ നിന്ന് ഇരുപത്തിയഞ്ചര കോടിയായി ഉയരുമെന്നാണ് പ്രവചനം. മഹാവിപത്ത് തടയാൻ അടിയന്തര നടപടികൾ വേണമെന്നും വേൾഡ് ഫുഡ്‌ പ്രോഗ്രം മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ അമേരിക്കയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകൾ എട്ട് ലക്ഷം കടന്നു. 480 ബില്യൺ ഡോളറിന്റെ കോവിഡ് സാമ്പത്തിക പാക്കേജ് സെനറ്റ് പാസ്സാക്കി. പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇമ്മിഗ്രേഷൻ വിലക്ക് ഗ്രീൻ കാർഡ് അപേക്ഷകർക്ക് മാത്രമായി ചുരുക്കി.

ബ്രിട്ടനിലും കോവിഡ്‌ മരണം ഉയരുകയാണ്. ഇന്നലെ മാത്രം മരിച്ചത് 828 പേരാണ്. ആകെ മരണം 17,337 ആയി. ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് നാളെ മുതൽ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങും ലണ്ടനിലെ ഇമ്പീരിയൽ കോളജും അവർ വികസിപ്പിച്ച പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തിനായി വോളണ്ടിയർമാരെ തേടുന്നുണ്ട്.