ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ സെലിബ്രിറ്റി ഷെഫിനെ പൊലീസ് അടിച്ചുകൊന്നു

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഇറാനില്‍ വീണ്ടും കസ്റ്റഡി മരണം. സെലിബ്രിറ്റി ഷെഫ് ആയ മെഹര്‍ഷാദ് ശാഹിദിയെ ഇറാന്‍ പൊലീസ് അടിച്ചു കൊന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത ശാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കസ്റ്റഡിയിലിരിക്കെ തലക്ക് ക്ഷതമേറ്റാണ് ശാഹിദി മരിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ശാഹിദിയുടെ മരണത്തില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹൃദയാഘാതം മൂലമാണ് ശാഹിദി മരിച്ചതെന്ന് പറയാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തുന്നതായി ശാഹിദിയുടെ മാതാപിതാക്കളും പറഞ്ഞു.

ഇറാനിലെ ജാമി ഒലിവര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മെഹര്‍ഷാദ് ശാഹിദിയുടെ ഇരുപതാം പിറന്നാളിന്റെ തലേ ദിവസമായിരുന്നു ദാരുണസംഭവം.

ഹിജാബിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. സെപ്റ്റംബര്‍ 13 നാണ് കുര്‍ദിസ്താനില്‍നിന്ന് കുടുംബത്തോടൊപ്പം ടെഹ്റാനിലേക്ക് പോവുകയായിരുന്ന മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‌സയെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.

ഹൃദയാഘാതം മൂലമാണ് മഹ്‌സ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, കസ്റ്റഡിയില്‍ മഹ്‌സ നേരിട്ടത് കൊടുംക്രൂരതകളാണെന്ന് കുടുംബം പറയുന്നു. അവളെ തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തില്‍ വെച്ചും റോഡില്‍ വെച്ചും മഹ്‌സയയെ പൊലീസ് മര്‍ദിച്ചുവന്ന് കുടുംബം പറഞ്ഞു.