സംസ്ഥാനത്ത് അരിവില കുതിക്കുന്നു; ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച

സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. 11.30ന് തിരുവനന്തപുരത്താണ് യോഗം. ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് നീക്കം.

അരിക്കൊപ്പം വറ്റല്‍ മുളക് അടക്കം വില ഉയര്‍ന്ന മറ്റ് സാധനങ്ങളും സപ്ലൈകോ നേരിട്ട് വാങ്ങാന്‍ ആലോചിക്കുന്നുണ്ട്. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ ഇപ്പോഴത്തെ വില 60 രൂപയാണ്. ആന്ധ്ര,കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന് മുഖ്യ കാരണമായി സര്‍ക്കാര്‍ പറയുന്നത്.

കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷല്‍ അരി ലഭ്യമാക്കും.വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് എട്ടു കിലോ അരി സ്പെഷലായി 10.90 രൂപ നിരക്കില്‍ നല്‍കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 500ലധികം കേന്ദ്രങ്ങളില്‍ സൗജന്യനിരക്കില്‍ നാലിന അരി വിതരണം ചെയ്യും. സപ്ലൈക്കോയോ മാവേലി സ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക.

ഓണത്തിന് 49 രൂപയായിരുന്നു ഒരു കിലോ ആന്ധ്ര ജയ അരിയുടെ ഹോള്‍സെയില്‍ വില. എന്നാല്‍, ഇപ്പോള്‍ അത് എട്ട് രൂപ കൂടി 57ലേക്കെത്തി. ചില്ലറ വ്യാപാരികളില്‍നിന്ന് സാധാരണക്കാര്‍ വാങ്ങുമ്പോള്‍ 60 രൂപയ്ക്ക് മുകളില്‍ നല്‍കണം.