ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി അറബികടലില്‍; ഇറാന് സമീപം ഹോര്‍മൂസ് പരിധിയില്‍ ഉത്തരവ് കാത്ത് എച്ച്എംഎസ് ആന്‍സണ്‍

ഇറാനെതിരായ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പുകള്‍ക്കിടെ ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി അറബികടലില്‍ ഇറാന് സമീപമെത്തി. ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനിയായ എച്ച്എംഎസ് ആന്‍സണ്‍ അറബിക്കടലില്‍ എത്തിയതായി ‘ഡെയ്ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തു. ക്രൂയിസ് മിസൈലുകളടക്കം ഇറാനിലേക്ക് വര്‍ഷിക്കാന്‍ പാകത്തിനാണ് എച്ച്എംഎസ് ആന്‍സണ്‍ അറബികടലില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

1,600 കിലോമീറ്റര്‍ പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോര്‍പ്പിഡോകളും ബ്രിട്ടന്‍ അന്തര്‍വാഹിനിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇറാന്റെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ അപകടം പിടിച്ച രീതിയില്‍ നീങ്ങുകയാണെങ്കില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടാണ് ബ്രിട്ടീഷ് റോയല്‍ നേവി ഹോര്‍മൂസിന് സമീപം നിലയുറപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ നേവി എച്ച്എംഎസ് ആന്‍സണിന് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കുമെന്നും അത് ഉപരിതലത്തോട് അടുത്ത് ഉയര്‍ന്ന് നാല് മിസൈലുകള്‍ വിക്ഷേപിക്കുമെന്നും ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 6ന് ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് പുറപ്പെട്ട അന്തര്‍വാഹിനി, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള വടക്കന്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇറാനുനേരെ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര ഷിപ്പിംഗ് സംരക്ഷിക്കുന്നതിനുള്ള ഒരു പ്രായോഗിക പദ്ധതി വികസിപ്പിക്കുന്നതിനായി ബ്രിട്ടന്‍ അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ നീക്കം ഉണ്ടായിരുന്നിട്ടും, ‘വിശാലമായ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാതിരിക്കാന്‍’ യുകെ പ്രതിജ്ഞാബദ്ധമാണെന്ന് ബ്രിട്ടീഷ് ഭരണകൂടം ഊന്നിപ്പറഞ്ഞു. ഇറാനെതിരായ യുഎസിനും ഇസ്രായേലിനും ഉള്ള ആക്രമണത്തിന് സഹായം നല്‍കുന്നതിനെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി വെള്ളിയാഴ്ച തന്റെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി, അത്തരം പിന്തുണ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാരണമാകുമെന്നായിരുന്നു മുന്നറിയിപ്പ്.

ഇസ്രയേലിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയതോടെ ലോകം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ്. ഇസ്രയേലിലെ തെക്കന്‍ നഗരമായ ഡിമോണയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 39 പേര്‍ക്ക് പരുക്കേറ്റിരുന്നു. മൂന്നു നില കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയില്‍ മിസൈല്‍ ആക്രമണമുണ്ടാകുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഷിമണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥിതിചെയ്യുന്നത് ഡിമോണയിലാണ്. മിസൈല്‍ ആക്രമണത്തില്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ തീപിടുത്തമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു.