'ഒന്നെങ്കില്‍ വെള്ളം തരണം, അല്ലെങ്കില്‍ യുദ്ധം'; ഇന്ത്യക്കെതിരെ ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ; സിന്ധു നദീജല കരാര്‍ പുനസ്ഥാപിക്കില്ലെന്ന നിലപാടിനെ വെല്ലുവിളിച്ച് പാകിസ്ഥാന്‍

ഇന്ത്യയ്‌ക്കെതിരെ വീണ്ടും യുദ്ധ ഭീഷണിയുമായി പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. സിന്ധൂനദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ല എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ യുദ്ധ ഭീഷണിയുമായി ബിലാവല്‍ രംഗത്തെത്തിയത്. പാകിസ്ഥാന് അവകാശപ്പെട്ട ജലം തരണമെന്നും അല്ലെങ്കില്‍ വീണ്ടും യുദ്ധം വേണ്ടിവരുമെന്നുമാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധൂനദീജല കരാര്‍ ഇനിയൊരിക്കലും ഇന്ത്യ പുനഃസ്ഥാപിക്കില്ല എന്ന് കഴിഞ്ഞ ശനിയാഴ്ച് അമിത് ഷാ പറഞ്ഞിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മരവിപ്പിച്ച സിന്ധുനദീജല കരാര്‍ ഇന്ത്യ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്നും വെള്ളം ആഭ്യന്തര ഉപയോഗത്തിനായി തിരിച്ചുവിടുമെന്നും നിബന്ധനകള്‍ ലംഘിച്ച പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നുമാണ് അമിത്ഷാ പറഞ്ഞത്. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിക്കുന്ന വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും. അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്, രാജ്യമത് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് അതിന് നിലനില്‍പ്പില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണത്തിനുള്ള മറുപടിയായാണ് ബിലാവല്‍ ഭൂട്ടോ തിങ്കളാഴ്ച പാക് പാര്‍ലമെന്റില്‍ യുദ്ധ ഭീഷണി മുഴക്കിയത്. ഇന്ത്യക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ സിന്ധൂനദീജല കരാര്‍ പ്രകാരമുള്ള ജലം ന്യായമായി വിഭജിക്കുക അല്ലെങ്കില്‍ യുദ്ധം വേണ്ടിവരുമെന്നാണ് ബിലാവല്‍ പറഞ്ഞത്. പാകിസ്ഥാനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍വേണ്ടി ഇന്ത്യ ഭീകരാക്രമണങ്ങളെ ഉപയോഗപ്പെടുത്തുകയാണ് എന്നും ബിലാവല്‍ ആരോപിച്ചു.

‘ഇന്ത്യക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ സിന്ധൂനദീജല കരാര്‍ പ്രകാരമുള്ള ജലം ന്യായമായി വിഭജിക്കുക. അല്ലെങ്കില്‍, സിന്ധൂനദീജല കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ആറു നദികളില്‍നിന്നും ഞങ്ങള്‍ ജലം പാകിസ്താനിലേക്ക് എത്തിക്കും. സിന്ധൂനദീജല കരാര്‍ ഇനി ഇല്ല, അത് അസാധുവാക്കപ്പെട്ടു എന്നാണ് ഇന്ത്യ പറയുന്നത്. അത് നിയമവിരുദ്ധമാണ്. ആ കരാര്‍ ഉപേക്ഷിക്കപ്പെട്ടിട്ടില്ല. അത് ഇപ്പോഴും ഇന്ത്യയേയും പാകിസ്താനേയും ബന്ധിപ്പിച്ചിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള ജലം നല്‍കാതിരിക്കുന്നത് യുഎന്‍ ഉടമ്പടി പ്രകാരം തെറ്റാണ്. ഇന്ത്യയും പാകിസ്താനും പരസ്പരം സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഒരുമിച്ചുനിന്ന് തീവ്രവാദത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ഇരുരാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ.

Read more

പാകിസ്ഥാനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നം അതിനായി ഭീകരവാദത്തെ ഇന്ത്യ ഉപയോഗിക്കുകയാണെന്നും വരെ ബിലാവല്‍ ആരോപിച്ചു. വളരെ കഷ്ടപ്പെട്ടാണ് പാകിസ്ഥാന്‍ ഗ്രേലിസ്റ്റില്‍ നിന്നും പുറത്തുകടന്നത്. നിലവില്‍ വൈറ്റ്ലിസ്റ്റിലുള്ള പാകിസ്താനെ വീണ്ടും ഗ്രേലിസ്റ്റിലാക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നാണ് ബിലാവലിന്റെ പക്ഷം. അതിനായി നയതന്ത്രബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നും ബിലാവല്‍ ആരോപിച്ചു.