വെടിനിര്‍ത്തല്‍ ചര്‍ച്ച ബന്ദികളെ വിട്ടയച്ചാല്‍ മാത്രം: ഗാസയിലെ നീക്കങ്ങള്‍ മാര്‍പ്പാപ്പയെ ധരിപ്പിച്ചിട്ടുണ്ട്; ഹമാസിനോട് കടുപ്പിച്ച് ബൈഡന്‍

ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ എല്ലാവരെയും വിട്ടയച്ചതിനു ശേഷമേ ഇനി ചര്‍ച്ചകള്‍ക്ക് തയാറാകൂവെന്ന് അമേരിക്ക. ഇപ്പോള്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയാറാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഭീകരര്‍ക്കെതിരായ നീക്കത്തില്‍ ഇസ്രയേലിനു അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദേഹം പറഞ്ഞു.

വെടി നിര്‍ത്തല്‍ ആവശ്യമാണ്. എന്നാല്‍ അതിനുമുമ്പ് ബന്ദികളെ മോചിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം ചര്‍ച്ചകളാകാം. ഗാസയിലെ സ്ഥിതി സംബന്ധിച്ച് മാര്‍പ്പാപ്പയെ അമേരിക്ക വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഗാസയിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. യുസ് നിലപാട് കടുപ്പിച്ചതോടെ ഹമാസ് ബന്ദികളാക്കിയ രണ്ടുപേരെക്കൂടി മോചിപ്പിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സക്കായി ടെല്‍ അവീവിലേക്ക് മാറ്റി.

ഇസ്രയേല്‍ സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിച്ചു. കരയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണെന്നും വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഇസ്രയേല്‍ ഭരണകൂടം പറയുന്നു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ പ്രഹരശേഷി കൂടിയ ബോംബുകള്‍ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.