റഷ്യക്കെതിരെ അമേരിക്കയുടെ ചരിത്രപരമായ നീക്കം; മുന്നറിയിപ്പുകളില്ലാതെ ബൈഡന്‍ ഉക്രൈനില്‍; പുടിന്റെ മറുപടിയ്ക്ക് കാത്ത് ലോകം

റഷ്യയുടെ ഭാഗത്തുനിന്നും യുക്രെയ്‌നെതിരെ യുദ്ധം കടുപ്പിച്ചപ്പോള്‍ അപ്രതീക്ഷിത നീക്കവുമായി അമേരിക്ക. മുന്നറിയിപ്പുകള്‍ ഇല്ലാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയിനിലെത്തി. കിയവിലെത്തിയ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുക്രെയ്ന്‍ സൈനികര്‍ക്കായി വാള്‍ ഓഫ് മെമ്മറന്‍സില്‍ ബൈഡന്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് സൈനിക സല്യൂട്ട് സ്വീകരിച്ചു.

കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്നും യുക്രെയ്‌നിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ അറിയിച്ചു. ‘ബൈഡന്‍, കിയവിലേക്ക് സ്വാഗതം! നിങ്ങളുടെ സന്ദര്‍ശനവും പിന്തുണയും എല്ലാ യുക്രേനിയക്കാര്‍ക്കും വളരെ പ്രധാനപ്പെട്ട അടയാളമാണെന്ന് സന്ദര്‍ശനത്തെക്കുറിച്ച് സെലന്‍സ്‌കി ടെലിഗ്രാമില്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പോളണ്ടിലേക്കുള്ള യാത്രക്കിടെയാണ് യു.എസ് പ്രസിഡന്റ് അപ്രതീക്ഷിതമായി യുക്രെയ്‌നിലെത്തിയത്. നേരത്തെ, സെന്‍ട്രല്‍ കിയവിലെ നിരവധി പ്രധാന റോഡുകള്‍ അടച്ചും കവചിത സൈനിക വാഹനങ്ങളുടെ നീണ്ട നിര നഗരത്തില്‍ വിന്യസിച്ചും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് പ്രധാന വ്യക്തികളാരോ കിയവിലെത്തുന്നുണ്ടെന്ന സൂചന പരന്നിരുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച് ഫെബ്രുവരി 24ന് ഒരു വര്‍ഷം തികയാനിരിക്കെയാണ് ആദ്യമായി ബൈഡന്‍ യുക്രെയ്‌നിലെത്തുന്നത്. റഷ്യക്കെതിരെ അമേരിക്കയുടെ ചരിപ്രരമായ നീക്കമെന്നാണ് മാധ്യമങ്ങള്‍ ബൈഡന്‍ യുക്രെയ്ന്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പുതിന്റെ മറുപടിക്കാണ് ലോകം കാത്തിരിക്കുന്നതെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസ് അടക്കമുള്ള ജി7 രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ജി7 വാര്‍ഷിക ഉച്ചകോടിയുടെ ആരംഭത്തില്‍ അറിയിച്ചിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന റഷ്യയെ സാമ്പത്തികമായി കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ഈ നടപടി സഹായിക്കുമെന്നാണ് ജി7 രാജ്യങ്ങളുടെ പ്രതീക്ഷ.
2020ല്‍ 1900 കോടി ഡോളര്‍ അഥവാ ആഗോള സ്വര്‍ണ കയറ്റുമതിയുടെ അഞ്ച് ശതമാനം റഷ്യയുടെ സംഭാവനയാണ്. റഷ്യന്‍ സ്വര്‍ണ കയറ്റുമതിയുടെ 90 ശതമാനവും ജി7 രാജ്യങ്ങളിലേക്കാണ്. ഇതില്‍ 1700 കോടി ഡോളറിന്റെ കയറ്റുമതിയും യു.കെയിലേക്കാണ്. 2019ല്‍ റഷ്യയില്‍ നിന്ന് 200 ദശലക്ഷം ഡോളറില്‍ താഴെയും 2020ലും 2021ലും 10 ലക്ഷം ഡോളറില്‍ താഴെയും സ്വര്‍ണമാണ് അമേരിക്ക ഇറക്കുമതി ചെയ്തത്.