മുമ്പോട്ട് വെച്ച കാല്‍ പിന്നോട്ട് എടുക്കില്ല; ഗാസയില്‍ യുദ്ധം തുടരും; ഹമാസിനെ അവസാനിപ്പിക്കും; ചൈനയുടെ നിര്‍ദേശം തള്ളി ഇസ്രയേല്‍

അന്തരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായാലും ഗാസയില്‍ നിന്നും പിന്മാറില്ലെന്ന് ഇസ്രയേല്‍. ഹമാസിനെതിരെ അന്തിമ വിജയം വരെ സൈന്യം പേരാടുമെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. ചൈനയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശം തള്ളിക്കൊണ്ടാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹേഗല്ല, തിന്മയുടെ അച്ചുതണ്ടല്ല, ആരും ഞങ്ങളെ തടയില്ല. ഗാസയിലേത് സ്വയം പ്രതിരോധമാണെന്നും ഹേഗിലെ കോടതിയില്‍ ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തിന്റെ പ്രാരംഭ കേന്ദ്രമായ വടക്കന്‍ ഗാസയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീന്‍കാരെ മടങ്ങാന്‍ അനുവദിക്കാന്‍ ഉടനടി പദ്ധതിയില്ലെന്ന് നെതന്യാഹുവും ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സല്‍ ഹലേവിയും വ്യക്തമാക്കി.

നേരത്തെ, ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ചൈന രംഗത്ത് എത്തിയിരുന്നു. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം 100 ദിവസത്തില്‍ എത്തിയപ്പോഴാണ് ചൈനയുടെ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാക്കണമെന്നും കൈറോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.

കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967ലെ അതിര്‍ത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും ലക്ഷ്യം കാണുംവരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

അന്താരാഷ്ട്ര കോടതിക്കോ ചെകുത്താന്മാരുടെ അച്ചുതണ്ടിനോ മാത്രമല്ല, ലോകത്താര്‍ക്കും തങ്ങളെ തടയാനാകില്ലെന്ന് ഗാസ യുദ്ധത്തിന്റെ നൂറാം ദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നെതന്യാഹു പറഞ്ഞു.