യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ പുരാതന ജൂതദേവാലയം പൂർണ്ണമായി തകർന്നു

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പുരാതനമായ ജൂതദേവാലയം പൂർണ്ണമായി തകർന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നതെന്ന് ഇറാൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

ഖൊറാസാൻ ജൂതവിഭാഗക്കാർ ഒത്തുകൂടാനും ആഘോഷത്തിനും ഉപയോഗിക്കുന്ന പ്രധാന ദേവാലയമാണ് ഇതെന്ന് ഇറാൻ പത്രമായ ഷാർഗ് റിപ്പോർട്ട് ചെയ്തു. സിനഗോഗാന് അടുത്തുള്ള പാർപ്പിടസമുച്ചയത്തിന് നേരെ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഇതിനിടയിലാണ് ജൂതദേവാലയവും ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.

ഇടുങ്ങിയ തെരുവുകളോട് ചേർന്നാണ് ജൂതദേവാലയം സ്ഥിതി ചെയ്യുന്നത്. അതിനാൽ, സമീപത്തുള്ള കെട്ടിടങ്ങളുടെ അകത്തും പുറത്തും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. രാത്രിയിൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.