കോവിഡ് വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍: അവിടെയുള്ളവര്‍ ഗിനിപ്പന്നികളല്ലെന്ന് ലോകാരോഗ്യ സംഘടന

ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ ഒരു ടിവ‌ി ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, ഡോക്ടര്‍ ടെര്‍ഡോസ് അഥാനോം ഗബ്രീസസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കൊറോണവൈറസിനെതിരെ മാത്രമല്ല ഒരു പ്രതിരോധ മരുന്നിന്റെയും പരീക്ഷണം ആഫ്രിക്കന്‍ ജനതയില്‍ നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ഇതുവരെ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ നിന്ന് ഇത്തരത്തിലൊരു പരാമര്‍ശമുയര്‍ന്നത്. ലജ്ജാവഹമാണെന്നും പറയുന്നതിനൊപ്പം ഇത്തരത്തിലുള്ളവ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗുട്ടറോസിസ് ആവശ്യപ്പെട്ടു.

ഫ്രഞ്ച് ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് കോവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ ആഫിക്കന്‍ ജനങ്ങളില്‍  പരീക്ഷിക്കാമെന്ന്‌ രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചത്. പിന്നീട് കടുത്ത പ്രതിഷേധത്തിന് വഴി തെളിയിക്കുകയും ചെയ്തു. ആഫ്രിക്കയിലുള്ള ജനങ്ങളെ ഗിനി പന്നികളെ പോലെയാണ് മറ്റു ഭൂഖണ്ഡങ്ങളിലുള്ളവര്‍ നോക്കിക്കാണുന്നതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

കൊറോണ വൈറസിനെതിരെയുള്ള പരീക്ഷണങ്ങള്‍ക്കായി ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി രാജ്യങ്ങള്‍ പരീക്ഷണകേന്ദ്രങ്ങള്‍ ആരംഭിക്കുകയും ഇതില്‍ പ്രതിഷേധമുയരുകയും ചെയ്തിട്ടുണ്ട്. ഐവറി കോസ്റ്റില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു പരീക്ഷണശാല പ്രതിഷേധക്കാര്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ ആഫ്രിക്കന്‍ ജനത കാണിക്കുന്ന നിസ്സംഗ ഭാവമാണ് മരുന്നുകളുടെ പരീക്ഷണകേന്ദ്രം ആഫ്രിക്കയാവാനുള്ള പ്രധാന കാരണമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു