ഐഎംഎഫിന്റെ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍; കടുത്ത നടപടി സര്‍വീസ് തീരാന്‍ ആറുമാസം ശേഷിക്കേ; പാക്കിസ്ഥാനും തിരിച്ചടി; ധനസഹായം ഉടന്‍ ലഭിക്കില്ല

അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വി സുബ്രമണ്യത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കാലാവധി പൂര്‍ത്തിയാകാന്‍ ആറുമാസം കൂടി ശേഷിക്കെയാണ് കേന്ദ്രത്തിന്റെ കടുത്ത നടപടി.

പാകിസ്ഥാനുമായുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള യോഗം ഈ മാസം ഒന്‍പതിന് ചേരാനിരിക്കെയാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതോടെ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭിക്കില്ല.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഇക്കോണമിക് ഓഫീസറായി സേവനമനുഷ്ടിക്കവെ 2022ലാണ് സുബ്രമണ്യം ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടേറ്ററായി സ്ഥാനമേല്‍ക്കുന്നത്. നവംബര്‍ 25ന് സുബ്രമണ്യത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എസിസിയുടേതാണ് തീരുമാനം.

ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. കെ വി സുബ്രമണ്യനെ ആ സ്ഥാനത്ത് നീക്കാന്‍ എസിസി (അപ്പോയ്മെന്റ കമ്മിറ്റി ഓഫ് ദ കാബിനറ്റ്) തീരുമാനിച്ചിരിക്കുന്നതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്തിനാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അധീകൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഡോ. കെ വി സുബ്രമണ്യം പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുകയും ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനുമാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.