3000 ഉക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു, 10,000 പേര്‍ക്ക് പരിക്കേറ്റു; വെളിപ്പെടുത്തലുമായി സെലന്‍സ്‌കി

റഷ്യുമായുള്ള യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഉക്രൈന്‍ സൈനികരുടെ കണക്കുകള്‍ വെളിപ്പെടുത്തി പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. യുദ്ധത്തില്‍ ഇതുവരെ 3,000 സൈനികര്‍ മരിച്ചു. 10,000 പേര്‍ക്ക് പരിക്കേറ്റു. എത്രപേര്‍ അതിജീവിക്കുമെന്ന് പറയാന്‍ പ്രയാസമാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സൈന്യം പിന്മാറിയ ഉക്രൈന്‍ തലസ്ഥാനമായ കീവിന് ചുറ്റുമുള്ള മേഖലയില്‍ നിന്ന് 900 ലധികം സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരും മാരകമായി വെടിയേറ്റാണ് മരിച്ചിരിക്കുന്നത്. ആളുകളെ റഷ്യന്‍ സൈന്യം വെറുടെ വെടിവച്ചു കൊന്നതിന് തെളിവാണിതെന്ന് പൊലീസ് പറയുന്നു.

റഷ്യന്‍ പ്രദേശത്ത് ഉക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി കീവില്‍ മിസൈലാക്രമണം ശക്തമാക്കുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സെലന്‍സ്‌കി കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കിഴക്കന്‍ ഉക്രൈനില്‍ പുതിയ ആക്രമണങ്ങള്‍ക്കുള്ള തയ്യാറടുപ്പുകള്‍ നടത്തുകയാണ് റഷ്യ. തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലും പോരാട്ടം നടക്കുകയാണ്.

പ്രദേശത്ത് റഷ്യന്‍ സൈന്യം മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍, ജനവാസ മേഖലയിലുണ്ടായ ഷെല്ലാക്രമണത്തില്‍ 7 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് പറഞ്ഞു.