ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കൽ; ഈ മാസം മുതൽ പണം നൽകേണ്ടി വരും

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ഇനിയും ഗൗരവമായി കാണാത്ത നിരവധി പേരുണ്ട്. പത്ത് വർഷം മുൻപ് ആധാ‌ർ സ്വന്തമാക്കിയ ശേഷം വിവരങ്ങൾ പുതുക്കാത്തവർ ഇനിമുതല്‍ ഇതിനുവേണ്ടി പണം ചിലവാക്കേണ്ടിവരും. ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ മാസം മുതൽ പണം നൽകേണ്ടി വരും എന്നതാണ് പുതിയ വിവരം.

ജൂൺ 14 വരെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം എന്നതിന്റെ കാലാവധി യു.ഐ.ഡി.എ.ഐ സെപ്റ്റംബർ 14 വരെ നീട്ടിയിരുന്നു. 14 നു ശേഷം അപ്ഡേറ്റ് ചെയ്യുവാനായി പണം നൽകേണ്ടി വരും. ഇതുകൂടാതെ 2000 രൂപയുടെ നോട്ടുകൾ ഒരുതവണ പരമാവധി 20,000 രൂപയായി മാറ്റിയെടുക്കാനുള്ളതിന്റെ അവസാന തിയതി സെപ്‌തംബർ 30ആണ്. ഇതിലൂടെ മാറ്റുന്ന പണം സ്വന്തം അക്കൗണ്ടിലും നിക്ഷേപിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ പബ്ളിക് പ്രൊവി‌ഡന്റ് ഫണ്ട് (പിപിഎഫ്), പോസ്‌റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീം, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്‌എസ്) നിലവിലെ വരിക്കാർക്ക് ചെറുകിട സാമ്പത്തിക പദ്ധതികളിൽ നിക്ഷേപം നടത്താൻ പാൻ നമ്പരുമായും ആധാർ കാർഡുമായും ബന്ധിപ്പിക്കുന്നത് ധനമന്ത്രാലയം നിർബന്ധമാക്കിയിരുന്നു.

സെപ്‌തംബർ 30നകം ആധാർ നമ്പർ നൽകിയില്ലെങ്കിൽ ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കും. ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകളിൽ നോമിനേഷൻ നൽകാനോ ഒഴിവാക്കാനോ ഉള്ള സമയപരിധിയും സെപ്‌തംബർ 30 വരെ സെബി നീട്ടിയിട്ടുണ്ട്.