'ദൈവത്തെ കൊള്ളയടിച്ചില്ലേ'; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന് തിരിച്ചടി. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.

അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്‍റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്‍റെ വാദം. താൻ കമ്മീഷണർ മാത്രമായിരുന്നുവെന്നും സുപ്രീം കോടതിയിൽ വാസു വാദിച്ചു. എന്നാൽ കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ദൈവത്തെ കൊള്ളയടിച്ചില്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. അതേസമയം എസ്‌ഐടി എന്‍ വാസുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലിൽ കഴിയുകയാണ് എൻ വാസു.