ചിന്തന്‍ ശിബിര്‍; മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പങ്കെടുക്കില്ല

കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പങ്കെടുക്കില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും പങ്കെടുക്കാത്തതെന്നാണ് പുറത്തുവരുന്ന സൂചന. എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

‘പങ്കെടുക്കില്ലെന്ന് അവര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതൊരു ബഹിഷ്‌കരണമോ വിയോജിപ്പോ അല്ല. 202 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അതില്‍ പി പി തങ്കച്ചന്‍, തെന്നല ബാലകൃഷ്ണന്‍, ശരത് ചന്ദ്ര പ്രസാദ് എന്നിവരും പങ്കെടുക്കുന്നില്ല.

വി എം സുധീരന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിയ്യതിയില്‍ അസൗകര്യവും അറിയിച്ചിരുന്നു. ഇത്തരം വാര്‍ത്ത നല്‍കി പൊലിമ കളയരുതെന്നാണ് അഭ്യര്‍ത്ഥന.’ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍, ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ എന്നിങ്ങനെ 191 പ്രതിനിധികളാണ് ചിന്തന്‍ ശിബിറില്‍ പങ്കെടുക്കും.

മിഷന്‍ 24, പൊളിറ്റിക്കല്‍ കമ്മിറ്റി, ഇക്കണോമിക്കല്‍ കമ്മിറ്റി, ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, ഔട്ട്‌റീച്ച് കമ്മിറ്റി എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം ശിവിറില്‍ നടത്തും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍ എം പി, താരിഖ് അന്‍വര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ അടക്കമുള്ള നേതാക്കള്‍ ചിനതന്‍ ശിവിറില്‍ പങ്കെടുക്കും.

‘കോണ്‍ഗ്രസ് ഹൗസ്’ എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റ് കമ്മിറ്റികളെയും ഒന്നിപ്പിക്കുന്നതാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. താഴെത്തട്ടില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് സംഘടന സംവിധാനം ശക്തമാക്കുകയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.