കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു; രോഗം സ്ഥിരീകരിച്ചത് അഞ്ചുവയസുകാരിക്ക്

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് സിക നേരത്തെ സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കര്‍ണാടകയിലെ ആദ്യത്തെ കേസാണിത്.

കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും സെറം സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചെന്നും മറ്റാര്‍ക്കും സിക സ്ഥിരീകരിച്ചിട്ടില്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു.

പനി ബാധിച്ച കുട്ടിയുടെ സെറം ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും വേണ്ടിയാണ് ആദ്യം പരിശോധിത്. ഇവ കണ്ടെത്താത്തതിനെ തുടര്‍ന്ന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും സുധാകര്‍ പറഞ്ഞു.

കൊതുകുകളിലൂടെ പകരുന്ന ഫല്‍വിവൈറസാണ് സിക വൈറസ്. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സിക വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയുള്ളു.