ഗുരുദ്വാരയില്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; കൈകാലുകള്‍ കെട്ടിയിട്ട് നടത്തിയ മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍

പഞ്ചാബിലെ മോഗ ജില്ലയില്‍ ഗുരുദ്വാരയില്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഗുരുസാര്‍ മാഡി സ്വദേശിയായ കരം സിങ് ആണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ 16ന് നടന്ന ആക്രമണത്തിന് ശേഷം കരം സിങിനെ ഒരു കൂട്ടം ആളുകള്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുദ്വാരയില്‍ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയില്‍ പരിക്കേറ്റെന്നായിരുന്നു കരം സിങിനെ ആശുപത്രിയിലെത്തിച്ചവര്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു കരം സിങ് മരിച്ചത്.

കരം സിങിന്റെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ കുടുംബം കാണുന്നത്. ഇതോടെയാണ് കുടുംബം കരം സിങിന്റേത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് തിരിച്ചറിയുന്നത്. കരം സിങിന്റെ കൈകാലുകള്‍ കെട്ടിയിട്ട് ഒരു സംഘം ആളുകള്‍ വടികൊണ്ട് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഇതേ തുടര്‍ന്ന് വീഡിയോയില്‍ യുവാവിനെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കുടുംബം പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ 16 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേ സമയം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതായും ആക്ഷേപമുണ്ട്.