പൊലീസ് സ്റ്റേഷനില്‍ യുവാവ് മരിച്ച നിലയില്‍; യു.പിയില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശിൽ പൊലീസ് സ്‌റ്റേഷനിൽ വെച്ച് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. എറ്റാ ജില്ലയിലെ പൊലീസ് സ്‌റ്റേഷനിലാണ് ഇന്നലെ 22 വയസ്സുകാരനായ അല്‍താഫ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് വിവാഹം ചെയ്തു എന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച ഫയല്‍ ചെയ്ത കേസില്‍ ഇന്നലെ അല്‍താഫിനെ ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ യുവാവ് ശുചിമുറിയിൽ പോകാനായി ആവശ്യപ്പെട്ടുവെന്നും, ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് പൊലീസ് അകത്ത് കയറി നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു, ട്വിറ്ററില്‍ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയില്‍ ഇറ്റായുടെ പൊലീസ് മേധാവി രോഹന്‍ പ്രമോദ് ബോത്രെ പറഞ്ഞു.

അല്‍താഫ് കറുത്ത ജാക്കറ്റ് ധരിച്ചിരുന്നുവെന്നും, അതിലെ ചരട് ടാപ്പില്‍ കെട്ടി കഴുത്തിൽ കുരുക്കി അത്മഹത്യ ചെയ്തതാണെന്നുമാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയില്‍ ആണ്  യുവാവിനെ പൊലീസ് കാണുന്നത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 5-10 മിനിറ്റിനുള്ളില്‍ മരിച്ചതായി പൊലീസ് മേധാവി പറഞ്ഞു. അതേസമയം അല്‍താഫിന്റെ മരണത്തില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിതാവ് ചന്ദ് മിയാന്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിബിഐ, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളിലും നൈറ്റ് വിഷൻ ഉള്ള ശബ്ദം രേഖപ്പെടുത്താൻ സാധിക്കുന്ന സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചോദ്യംചെയ്യല്‍ മുറികള്‍, ലോക്കപ്പുകള്‍, എന്‍ട്രികള്‍, എക്‌സിറ്റുകള്‍ എന്നിവയും കാണുന്ന തരത്തിൽ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.