ഇന്ത്യാ- ചൈന ഉച്ചകോടിക്ക് ഇന്ന് മഹാബലിപുരത്ത് തുടക്കമാവും

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് ഇന്ന് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. ഉച്ചകോടിയില്‍ പങ്കെടുക്കാന് ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ് ഇന്ന് ഉച്ചക്ക് 2.10ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍ റോഡിന് ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകയേന്തിയ വിദ്യാര്‍ത്ഥികളും തമിഴ് വാദ്യമേളങ്ങളും സ്വാഗതമേകും.

പ്രതിരോധവും അതിര്‍ത്തി സുരക്ഷയും പ്രധാന ചര്‍ച്ചയായേക്കാവുന്ന കൂടിക്കാഴ്ച നാളെയാണ് നടക്കുക. ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായി ചൈനയെടുത്ത നിലപാടും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

വൈകീട്ട് നാല് മണിക്ക് റോഡ് വഴി ചൈനീസ് പ്രധാനമന്ത്രി മഹാബലിപുരത്തേയ്ക്ക് യാത്ര തിരിക്കും. ഈ വഴിയില്‍ 36 സ്ഥലങ്ങളില്‍ കലാപ്രകടനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് മഹാബലിപുരത്തെ മൂന്ന് പൈതൃക കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സന്ദര്‍ശിക്കും. നാനൂറോളം കലാകാരന്മാരും വിദ്യാര്‍ത്ഥികളും ഒരുക്കുന്ന കലാവിരുന്നും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന അത്താഴ വിരുന്നിലേക്ക് രജനീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.

നാളെ രാവിലെ പത്തിന് മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് അനൗദ്യോഗിക കൂടിക്കാഴ്ച നടക്കുക. തുടര്‍ന്ന് പ്രതിനിധി ചര്‍ച്ചയും ഉണ്ടാകും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഷീ ജിന്‍ പിങ് മടങ്ങും. ഞായറാഴ്ചയാണ് ഉച്ചകോടി സമാപിക്കുക.