കറുത്ത നിറത്തിന്റെ പേരിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ തീ കൊളുത്തി കൊന്നു; യുവതിക്ക് ജീവപര്യന്തം

കറുത്ത നിറത്തിന്‍റെ പേരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിൽ 2019 ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് സത്യവീര്‍ സിംഗിനെ കൊലപ്പെടുത്തിയ പ്രേംശ്രീക്കാണ് പ്രാദേശിക കോടതി നാല് വർഷത്തിന് ശേഷം ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2017 ലാണ് ഇവരുടെ വിവാഹം നടന്നത്. ബറേലിയിൽ ഫത്തേഗഡിലെ ബിച്ചേട്ടയിലാണ് ഇവര്‍ താമസിസിച്ചിരുന്നത്. ഭർത്താവിന്‍റെ രൂപത്തിലും കറുത്ത നിറത്തിലും അസ്വസ്ഥയായ പ്രേംശ്രീ പലവട്ടം സത്യവീറിനോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും യുവാവ് വിവാഹമോചനത്തിന് തയ്യാറായില്ല. 2018 നവംബറില്‍ ഇവര്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു.

2019 ഏപ്രില്‍ 15ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്‍റെ ദേഹത്തേക്ക് ഇവർ പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന സത്യവീർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ‘ഞാൻ ഉറങ്ങുകയായിരുന്നപ്പോൾ ഭാര്യ എന്നെ തീകൊളുത്തി’ എന്നായിരുന്നു സത്യവീറിന്റെ മരണമൊഴി.

2021ൽ പോലീസ് പ്രേംശ്രീക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും കോടതി നടപടിക്കിടെ 10 സാക്ഷികൾ പ്രേംശ്രീക്കെതിരെ മൊഴി നൽകുകയും ചെയ്തു. അതേസമയം തന്‍റെ ഭർത്താവിനെ രക്ഷിക്കാൻ താൻ ശ്രമിച്ചുവെന്നും അതിനിടയിൽ പൊള്ളലേറ്റുവെന്നും പ്രേംശ്രീ അവകാശപ്പെട്ടു.

എന്നാൽ അയൽക്കാർ സഹായത്തിനായി ഓടിയെത്തിയപ്പോൾ വാതിൽ തുറക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദ്യം ചെയ്തു, കൂടാതെ അവർക്ക് പൊള്ളലേറ്റ പാടുകളൊന്നും ഇല്ലായിരുന്നെന്നും, സാധാരണയായി ആരെങ്കിലും മറ്റൊരാളെ തീയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പൊള്ളലുകൾ സംഭവിക്കുമെന്നും കോടതി നിരീക്ഷിച്ചു.

തിങ്കളാഴ്ച കോടതിയിൽ വാദം കേൾക്കാൻ 5 വയസുള്ള മകളോടൊപ്പം വന്ന പ്രേംശ്രീ മാധ്യമങ്ങളെ കാണുകയും, താനല്ല ഭർത്താവിനെ കൊന്നതെന്ന് ആവർത്തിക്കുകയും ചെയ്തു. സ്വത്ത് തർക്കത്തെത്തുടർന്ന് തന്റെ ഭർത്താവിന്റെ വീട്ടുകാർ തന്നെ കുടുക്കിയതാണെന്നും തറപ്പിച്ചു പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രായപൂർത്തിയാകാത്ത മകളെ വളർത്താനുള്ള ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി ശിക്ഷ കുറയ്ക്കാൻ മജിസ്‌ട്രേറ്റിനോട് പ്രേംശ്രീ നേരത്തെ അപേക്ഷിച്ചിരുന്നു.