ബ്ലാക് ബോക്‌സിനായി തിരച്ചില്‍, പൈലറ്റിന് എന്തുകൊണ്ട് ഇജക്ട് ചെയ്യാനായില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന

ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണ ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനം തേജസിന്റെ വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. തേജസ് തകര്‍ന്നുവീണ സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബായ് ഏവിയേഷന്‍ അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടത്തി.

വിമാനത്തിന്റെ ബ്ലാക് ബോക്‌സിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കും. അതേസമം, ഒറ്റ എന്‍ജിനുള്ള വിമാനമാണ് തേജസ്. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണ് ദുബായില്‍ നടന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12ന് രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ നടന്ന സൈനിക അഭ്യാസ പ്രകടനത്തിനിടെയാണ് തേജസ് തകര്‍ന്നത്. വിമാനത്തിന്റെ ഓയില്‍ പമ്പിലെ തകരാറിനാല്‍ എഞ്ചിന്‍ പ്രവര്‍ത്തനം തടസപ്പെട്ടതാണ് അന്ന് അപകടത്തിന് കാരണമായത് എന്നാണ് കരുതപ്പെടുന്നത്.

Read more

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ അഭ്യാസ പ്രദര്‍ശനത്തിനിടെയാണ് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തുചാടിയോ എന്ന് ആദ്യം വ്യക്തമല്ലായിരുന്നുവെങ്കിലും അപകടത്തില്‍ അദ്ദേഹം മരിച്ചതായി വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു.