'രാഹുലിന്റെ പദയാത്രയ്ക്ക് എന്തിനാണ് 'ഭാരത് ജോഡോ' എന്ന പേര് നൽകിയത്'; ഭാരത് പേര് മാറ്റലിലെ പ്രതിപക്ഷ എതിര്‍പ്പില്‍ ഹിമന്ത് ബിശ്വയുടെ ചോദ്യം

ഭാരതം എന്ന പേരിന് സൂര്യനേയും ചന്ദ്രനേയും പോലെ പഴക്കമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾക്ക് രാജ്യം ഭാരത് എന്നറിയപ്പെടുന്നതാണ് താത്പര്യം. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭാരത് എന്ന പേരിനെയും ഹിന്ദുത്വത്തെയും തുടച്ചുനീക്കാനുള്ള ഗൂഢാലോചനകൾ നടത്തുകയാണെന്ന് ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.

‘ഭാരതത്തിന് സൂര്യനേയും ചന്ദ്രനേയും പോലെ പഴക്കമുണ്ട്. സൂര്യനും ചന്ദ്രനും നിലനിൽക്കുന്നത്ര കാലം ഭാരതവുമുണ്ടാകും. എല്ലാ സംസ്ഥാനങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും രാജ്യം ഭാരതമെന്ന് അറിയപ്പെടാനാണ് ഇഷ്ടം’

പ്രതിപക്ഷ പാർട്ടികൾ നിങ്ങളുടെ നേതാവായ രാഹുൽ ഗാന്ധിയോട് അദ്ദേഹത്തിന്‍റെ പദയാത്രയുടെ പേര് ‘ഇന്ത്യ ജോഡോ യാത്ര’ എന്നതിന് പകരം ‘ഭാരത് ജോഡോ യാത്ര’ എന്നാക്കി മാറ്റിയത് എന്തിനാണെന്ന് ചോദിക്കണം. ഞങ്ങൾ ഭാരതം എന്ന് പറയുമ്പോഴാണ് പ്രശ്നം. പ്രതിപക്ഷം ഭാരതം എന്ന് പറയുന്നതിൽ യാതൊരു കുഴപ്പവുമില്ല.

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം രാജ്യത്തിന്‍റെ പേര് ഭാരത് എന്നാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ   ശർമ പറഞ്ഞു. ഭാരത്തിന്‍റെ ഈ പേര് ആയിരം വർഷങ്ങൾക്ക് മുമ്പേയുള്ളതാണ്. നമ്മുടെ രാജ്യത്തിന്‍റെ പേര് ഭാരത് എന്നായിരുന്നു, അത് ഇന്നും അങ്ങനെയാണ്, നാളെയും അങ്ങനെയായിരിക്കും എന്നും ശർമ കൂട്ടിച്ചേർത്തു.

ജി-20 സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയ വിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് നൽകിയതിനെതിരെ വിവാദങ്ങൾ കനക്കുന്നതിനിടെയാണ് ശർമയുടെ പരാമർശം. ഇതിനു പിന്നാലെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയിലും ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്ന പരാമർശമാണുള്ളത്. 20-ാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടിയുടെ ഭാഗമായുള്ള ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ സാധാരണ ‘പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് എഴുതാറുള്ളത്.

അതേസമയം രാജ്യത്തിന്റെ പേര് മാറ്റൽ സംബന്ധിച്ച് നടക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് അനുകൂലമായ നിലപാടല്ലെന്നും അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചു.