ഇംഗ്ലീഷിലുള്ള ലഘുലേഖകള്‍ കൊണ്ട് കുഗ്രാമത്തില്‍ എന്ത് കാര്യം; സിദ്ദിഖ് കാപ്പന്‍ കേസില്‍ സുപ്രീംകോടതിയുടെ വിലയിരുത്തലുകള്‍ ഇങ്ങനെ

യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. കേസില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും വിലയിരുത്തലുകളുമാണ് ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നത്. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.

കണ്ടെത്തിയ ലഘുലേഖകള്‍ എങ്ങനെയാണ് അപകടകരമാകുന്നത്. ബ്ലാക് ലൈവ്‌സ് മാറ്ററുമായി ബന്ധപ്പെട്ട ഇംഗ്ലീഷിലുള്ള ലഘുലേഖകള്‍ കുഗ്രാമത്തില്‍ കൊണ്ടുപോയിട്ട് എന്ത് കാര്യം. അത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ജയില്‍മോചിതനാകാന്‍ സിദ്ദിഖ് കാപ്പന് ഇഡിയുടെ കേസിലും ജാമ്യം ലഭിക്കണം.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്‌റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പന്‍ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

പഴയ കലാപക്കേസുകളിലെ പ്രതികള്‍ക്കൊപ്പം ഹാഥറസിന് പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്തത്. കാമ്പസ് ഫ്രണ്ടിന്റെ ദേശീയ ട്രഷററായ അതീഖുര്‍റഹ്‌മാന്‍ മുസഫര്‍നഗര്‍ കലാപത്തിലും കാമ്പസ് ഫ്രണ്ട് ഡല്‍ഹി ചാപ്റ്റര്‍ മുന്‍ ജനറല്‍ സെക്രട്ടറിയായ മസൂദ് അഹ്‌മദ് ബഹ്‌റൈച് കലാപത്തിലും കുറ്റാരോപിതരാണ്. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തൊഴില്‍പരമായ ചുമതലകളുമായാണ് ഹാഥറസിലേക്ക് പോയതെങ്കില്‍ അത് കലാപക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പമാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹാഥ്‌റാസില്‍ സമാധാനം തകര്‍ക്കാന്‍ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്.